ബൈബിൾ വായനകൾ

Daily Liturgical Bible Readings

This page provides the daily liturgical Bible readings used in the Syro-Malabar Holy Qurbana. Catholic believers in Kerala can read the Word of God in Malayalam and prepare spiritually for Mass.

തീയതി തിരഞ്ഞെടുക്കുക
Select a date to view readings

നോമ്പുകാലം

നോമ്പ് ഏഴാം വ്യാഴം (പെസഹാവ്യാഴം)

02 April 2026

ഇസ്രായേല്‍ പെസഹാ ആചരിക്കുന്നു.

പുറ 12:1-14, 21-28
നോമ്പ് ഏഴാം വ്യാഴം (പെസഹാവ്യാഴം)

പുറ 12:1-14, 21-28 ഇസ്രായേല്‍ പെസഹാ ആചരിക്കുന്നു.

1 കര്‍ത്താവ് ഈജിപ്തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്തു:2 ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്‍െറ ആദ്യമാസമായിരിക്കണം.3 ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍കുട്ടി വീതം.4 ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്ചയിക്കാന്‍.5 കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത് ഒരു വയസ്സുള്ള തും ഊനമററതുമായ മുട്ടാട് ആയിരിക്കണം.6 ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്ധ്യയ്ക്കു കൊല്ലണം.7 അതിന്‍െറ രക്തത്തില്‍ നിന്നു കുറച്ചെടുത്ത് ആടിനെ ഭക്ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍െറ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം.8 അവര്‍ അതിന്‍െറ മാംസം തീയില്‍ ചുട്ട് പുളിപ്പില്ലാത്ത അപ്പവും കയ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം.9 ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്ഷിക്കരുത്. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട് ഭക്ഷിക്കണം.10 പ്രഭാതമാകുമ്പോള്‍ അതില്‍യാതൊന്നും അവശേഷിക്കരുത്. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം.11 ഇപ്രകാരമാണ് അതു ഭക്ഷിക്കേണ്ടത്: അരമുറുക്കി ചെരുപ്പുകളണിഞ്ഞ് വടികൈയിലേന്തി തിടുക്കത്തില്‍ ഭക്ഷിക്കണം. കാരണം, അതു കര്‍ത്താവിന്‍െറ പെസഹായാണ്.12 ആ രാത്രി ഞാന്‍ ഈജിപ്തിലൂടെ കടന്നുപോകും. ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്ഷാവിധി നടത്തും. ഞാനാണ് കര്‍ത്താവ്.13 കട്ടിളയിലുള്ള രക്തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്ഷ നിങ്ങളെ ബാധിക്കുകയില്ല.14 ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്‍െറ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക് എന്നേക്കും ഒരു കല്‍പനയായിരിക്കും.21 മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍.22 പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലുംമേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്.23 എന്തെന്നാല്‍, ഈജിപ്തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല.24 ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം.25 കര്‍ത്താവ് തന്‍െറ വാഗ്ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം.26 ഇതിന്‍െറ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം:27 ഇത് കര്‍ത്താവിനര്‍പ്പിക്കുന്നപെസഹാബലിയാണ്. അവിടുന്ന് ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍ക്കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു.28 അനന്തരം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്‍പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.

ഒന്നാം മാസം പതിന്നാലാം ദിവസം.

എസെ 45:18-25
എസെ 45:18-25 ഒന്നാം മാസം പതിന്നാലാം ദിവസം.

18 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം ദിവസം ഊനമറ്റ ഒരു കാളക്കുട്ടിയെ കൊണ്ടുവന്ന് വിശുദ്ധസ്ഥലം ശുദ്ധീകരിക്കണം.19 പുരോഹിതന്‍ പാപപരിഹാരബലിയില്‍ നിന്നു കുറെ രക്തമെടുത്ത് ദേവാലയത്തിന്‍െറ വാതില്‍പടികളിലും ബലപീഠത്തിന്‍െറ നാലു കോണുകളിലും അകത്തേ അങ്കണവാതിലിന്‍െറ തൂണുകളിലും പുരട്ടണം.20 അശ്രദ്ധയോ അജ്ഞതയോമൂലം പാപം ചെയ്തവനുവേണ്ടി മാസത്തിന്‍െറ ഏഴാംദിവസം ഇതുതന്നെ ചെയ്യണം; അങ്ങനെ ദേവാലയത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം.21 ഒന്നാംമാസം പതിന്നാലാംദിവസം നിങ്ങള്‍ പെസഹാത്തിരുനാള്‍ ആഘോഷിക്കണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ.22 അന്ന് രാജാവ് തനിക്കും ദേശത്തിലെ എല്ലാവര്‍ക്കുംവേണ്ടി പാപപരിഹാരബലിക്കായി ഒരു കാളക്കുട്ടിയെ കൊടുക്കണം.23 തിരുനാളിന്‍െറ ഏഴുദിവസങ്ങളിലും ദഹനബലിക്കായി ഊനമറ്റ ഏഴു കാളക്കുട്ടികളെയും ഏഴു മുട്ടാടുകളെയും പ്രതിദിനം കൊടുക്കണം. ദിവസേന ഒരോ കോലാടിനെയും അവന്‍ കര്‍ത്താവിനു പാപപരിഹാരബലിയായി നല്‍കണം.24 ഓരോ കാളയ്ക്കും ഓരോ മുട്ടാടിനും ഓരോ ഏഫാ ധാന്യവും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും കൊടുക്കണം.25 ഏഴാം മാസം പതിനഞ്ചാം ദിവസവും തിരുനാളിന്‍െറ ഏഴു ദിവസങ്ങളിലും പാപപരിഹാരബലിയ്ക്കും ദഹനബലിക്കും അവയ്ക്കുള്ള ധാന്യത്തിനും എണ്ണയ്ക്കും ഇതേ ക്രമം തന്നെ അവന്‍ പാലിക്കണം.

കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ അനുസ്മരണം.

1 കോറി 5:6-8; 11:23-30
1 കോറി 5:6-8; 11:23-30 കര്‍ത്താവിന്‍റെ അത്താഴത്തിന്‍റെ അനുസ്മരണം.

6 നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‍പം പുളിപ്പ് മുഴുവന്‍മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ?7 നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവര്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു.8 അതിനാല്‍, അശുദ്ധിയും തിന്‍മയുമാകുന്ന പഴയ പുളിപ്പുകൊണ്ടല്ല, ആത്മാര്‍ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.
23 കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്,24 കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍െറ ശരീരമാണ്. എന്‍െറ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.25 അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്‍െറ രക്തത്തിലുള്ള പുതിയ ഉടമ്പ ടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍െറ ഓര്‍മയ്ക്കായി ചെയ്യുവിന്‍.26 നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍െറ മരണം, അവന്‍െറ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.27 തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍െറ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു.28 അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.29 എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്‍െറ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.30 നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്.

പെസഹാഭക്ഷണം.

ലൂക്കാ 22:7-13 + യോഹ 13:1-15 + ലൂക്കാ 22:15-21
ലൂക്കാ 22:7-13 + യോഹ 13:1-15 + ലൂക്കാ 22:15-21 പെസഹാഭക്ഷണം.

7 പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍െറ ദിനം വന്നുചേര്‍ന്നു.8 യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസ ഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍.9 അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്?10 അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക.11 ആ വീടിന്‍െറ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്‍െറ ശിഷ്യന്‍മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?12 സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.13 അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയുംചെയ്തു.
1 ഈ ലോകം വിട്ട് പിതാവിന്‍െറ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്നേഹിച്ചു; അവസാനംവരെ സ്നേഹിച്ചു.2 അത്താഴ സമയത്ത് പിശാച് ശിമയോന്‍െറ പുത്രനായ യൂദാസ് സ്കറിയോത്തായുടെ മനസ്സില്‍ യേശു വിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു.3 പിതാവ് സകലതും തന്‍െറ കരങ്ങളില്‍ഏല്‍പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.4 അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി.5 അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്ക്കാനും തുടങ്ങി.6 അവന്‍ ശിമയോന്‍ പത്രോസിന്‍െറ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്‍െറ കാല്‍ കഴുകുകയോ?7 യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും.8 പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്‍െറ പാദം കഴുക രുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല.9 ശിമയോന്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, എങ്കില്‍ എന്‍െറ പാദങ്ങള്‍ മാത്രമല്ല, കരങ്ങളും ശിരസ്സുംകൂടി കഴുകണമേ!10 യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്‍െറ കാലുകള്‍ മാത്രമേ കഴുകേണ്ടതുള്ളു. അവന്‍ മുഴുവന്‍ ശുചിയായിരിക്കും. നിങ്ങളും ശുദ്ധിയുള്ളവരാണ്; എന്നാല്‍ എല്ലാവരുമല്ല.11 തന്നെ ഒറ്റിക്കൊടുക്കുന്നവന്‍ ആരാണെന്ന് അവന്‍ അറിഞ്ഞിരുന്നു; അതുകൊണ്ടാണ് നിങ്ങളില്‍ എല്ലാവരും ശുദ്ധിയുള്ള വരല്ല എന്ന് അവന്‍ പറഞ്ഞത്.12 അവരുടെ പാദങ്ങള്‍ കഴുകിയതിനുശേഷം അവന്‍ മേലങ്കി ധരിച്ച്, സ്വസ്ഥാനത്തിരുന്ന് അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങള്‍ക്കു ചെയ്തതെന്ന് നിങ്ങള്‍ അറിയുന്നുവോ?13 നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്.14 നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം.15 എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ട തിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.
15 അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു.16 ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല.17 അവന്‍ പാനപാത്രം എടുത്തു കൃതജ്ഞതാസ്തോത്രം ചെയ്ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.18 ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.19 പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രംചെയ്ത്, മുറിച്ച്, അവര്‍ക്കുകൊ ടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍െറ ശരീരമാണ്. എന്‍െറ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.20 അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍െറ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.21 എന്നാല്‍, ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവന്‍െറ കൈ എന്‍െറ അടുത്ത് മേശമേല്‍ത്തന്നെയുണ്ട്. നിശ്ചയിക്കപ്പെട്ടതുപോലെ മനുഷ്യപുത്രന്‍ പോകുന്നു.