ബൈബിൾ വായനകൾ

Daily Liturgical Bible Readings

This page provides the daily liturgical Bible readings used in the Syro-Malabar Holy Qurbana. Catholic believers in Kerala can read the Word of God in Malayalam and prepare spiritually for Mass.

തീയതി തിരഞ്ഞെടുക്കുക
Select a date to view readings

കൈത്താക്കാലം

കൈത്താ ഏഴാം വെള്ളി

28 August 2026

സഹായപ്രവര്‍ത്തനങ്ങള്‍വഴി അനുഗ്രഹങ്ങള്‍.

2 കോറി 9:6-15
2 കോറി 9:6-15 സഹായപ്രവര്‍ത്തനങ്ങള്‍വഴി അനുഗ്രഹങ്ങള്‍.
6 സത്യമിതാണ്: അല്‍പം വിതയ്ക്കുന്നവന്‍ അല്‍പംമാത്രം കൊയ്യും; ധാരാളം വിതയ്ക്കുന്നവന്‍ ധാരാളം കൊയ്യും.7 ഓരോരുത്തരും സ്വന്തം തീരുമാനമനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍. വൈമനസ്യത്തോടെയോ നിര്‍ബന്ധത്തിനു കീഴ്വഴങ്ങിയോ ആകരുത്. സന്തോഷപൂര്‍വം നല്‍കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്.8 നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം.9 എഴുതപ്പെട്ടിരിക്കുന്നതുപോലെ, അവന്‍ വാരി വിതറി. അവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അവന്‍െറ നീതി എന്നേക്കും നിലനില്‍ക്കുന്നു.10 വിതക്കാരനു വിത്തും ഭക്ഷിക്കാന്‍ അപ്പവുംകൊടുക്കുന്നവന്‍ നിങ്ങള്‍ക്കു വിതയ്ക്കാനുള്ള വിത്തു തരുകയും അതിനെ വര്‍ധിപ്പിക്കുകയും നിങ്ങളുടെ നീതിയുടെ വിളവ് സമൃദ്ധമാക്കുകയും ചെയ്യും.11 നിങ്ങള്‍ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാവിധത്തിലും സമ്പന്നരാക്കുകയും, അതു ഞങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്തോത്രമായി പരിണമിക്കുകയും ചെയ്യും.12 എന്തെന്നാല്‍, സേവനത്തിന്‍െറ ഈ ശുശ്രൂഷ വിശുദ്ധരുടെ ആവ ശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, ദൈവത്തിനര്‍പ്പിക്കുന്ന നിരവധി കൃതജ്താസ്തോത്രങ്ങളിലൂടെ കരകവിഞ്ഞൊഴുകുകകൂടി ചെയ്യുന്നു.13 ക്രിസ്തുവിന്‍െറ സുവിശേഷം ശിരസ്സാവഹിക്കുന്നതിനുള്ള നിങ്ങളുടെ വിധേയത്വംവഴിയും, അവരോടും മറ്റെല്ലാവരോടും നിങ്ങള്‍ക്കുള്ള കൂട്ടായ്മയുടെ ഔദാര്യംവഴിയും നിങ്ങളുടെ ശുശ്രൂഷയെപ്പറ്റി ബോധ്യപ്പെട്ട് അവര്‍ ദൈവത്തെ സ്തുതിക്കും.14 മാത്രമല്ല, നിങ്ങളില്‍ മികച്ചുനില്‍ക്കുന്നദൈവകൃപ നിമിത്തം അവര്‍ നിങ്ങളെ കാണാനാഗ്രഹിക്കുകയും നിങ്ങള്‍ക്കുവേണ്ടിപ്രാര്‍ഥിക്കുകയും ചെയ്യും.15 അവര്‍ണനീയ മായ ദാനത്തിനു ദൈവത്തിനു സ്തുതി!

സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടണ്ടാകും.

മത്താ 19:13-24
മത്താ 19:13-24 സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടണ്ടാകും.
13 യേശു കൈകള്‍വച്ചു പ്രാര്‍ഥിക്കുന്നതിനുവേണ്ടി ചിലര്‍ ശിശുക്കളെ അവന്‍െറ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു.14 എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്‍െറ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.15 അവന്‍ അവരുടെമേല്‍ കൈകള്‍വച്ചശേഷം അവിടെനിന്നു പോയി.
ധനികനായയുവാവ്
(മര്‍ക്കോസ് 10 : 18 - 10 : 31 )

16 ഒരാള്‍ അവനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്?(ലൂക്കാ 18 : 18 - 18 : 30 )

17 അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക.18 അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്.19 പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്‍െറ അയല്‍ക്കാരനെ സ്നേഹിക്കുക.20 ആയുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്?21 യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.22 ഈ വചനം കേട്ട് ആയുവാവ് സങ്കടത്തോടെ തിരിച്ചുപോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.23 യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണ്.24 വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.

പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക.

നിയ 10:12-17
വിശുദ്ധ അഗസ്റ്റിന്‍
നിയ 10:12-17 പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക.
12 ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത്, നിങ്ങള്‍ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ സ്നേഹിക്കുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ അവിടുത്തെ സേവിക്കുകയും,13 നിങ്ങളുടെ നന്‍മയ്ക്കായി ഞാനിന്നു നല്‍കുന്ന കര്‍ത്താവിന്‍െറ കല്‍പനകളും ചട്ടങ്ങളും അനുസരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്?14 ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിന്‍െറ ദൈവമായ കര്‍ത്താവിന്‍േറതാണ്.15 എങ്കിലും കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരില്‍ സംപ്രീതനായി അവരെ സ്നേഹിക്കുകയും അവര്‍ക്കുശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നും നിങ്ങള്‍ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ജനങ്ങള്‍ക്കുമുപരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.16 ആകയാല്‍, ഹൃദയം തുറക്കുവിന്‍; ഇനിമേല്‍ ദുശ്ശാഠ്യക്കാരായിരിക്കരുത്.17 എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു ദൈവങ്ങളുടെ ദൈവവും നാഥന്‍മാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആണ്.

ജ്ഞാനത്തെ സ്നേഹിക്കുക.

ജ്ഞാനം 7:10-14
വിശുദ്ധ അഗസ്റ്റിന്‍
ജ്ഞാനം 7:10-14 ജ്ഞാനത്തെ സ്നേഹിക്കുക.
10 ആരോഗ്യത്തെയും സൗന്ദര്യത്തെയുംകാള്‍ അവളെ ഞാന്‍ സ്നേഹിച്ചു. പ്രകാശത്തെക്കാള്‍ കാമ്യമായി അവളെ ഞാന്‍ വരിച്ചു. അവളുടെ കാന്തി ഒരിക്കലും ക്ഷയിക്കുകയില്ല.11 അവളോടൊത്ത് എല്ലാ നന്‍മകളും എണ്ണമറ്റ ധനവും എനിക്കു ലഭിച്ചു.12 അവയിലെല്ലാം ഞാന്‍ സന്തോഷിച്ചു; ജ്ഞാനമാണ് അവയെ നയിക്കുന്നത്. എങ്കിലും, അവളാണ് അവയുടെ ജനനിയെന്നു ഞാന്‍ ഗ്രഹിച്ചില്ല.
ജ്ഞാനം പകരാന്‍ ആഗ്രഹം
13 കാപട്യമെന്നിയേ ഞാന്‍ ജ്ഞാനമഭ്യസിച്ചു; വൈമനസ്യമെന്നിയേ അതു പങ്കുവച്ചു; ഞാന്‍ അവളുടെ സമ്പത്ത് മറച്ചുവയ്ക്കുന്നില്ല.14 അതു മനുഷ്യര്‍ക്ക് അക്ഷയനിധിയാണ്; ജ്ഞാനം സിദ്ധിച്ചവര്‍ ദൈവത്തിന്‍െറ സൗഹൃദം നേടുന്നു; അവളുടെ പ്രബോധനം അവരെ അതിനു യോഗ്യരാക്കുന്നു.

ദൈവത്തോട് രമ്യതപ്പെടുക.

2 കോറി 5:14-21
വിശുദ്ധ അഗസ്റ്റിന്‍
2 കോറി 5:14-21 ദൈവത്തോട് രമ്യതപ്പെടുക.
14 ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്‍െറ സ്നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു.15 ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.16 അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.17 ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.18 ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെല്ലാം.19 അതായത്, ദൈവം മനുഷ്യരുടെ തെ റ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.20 ഞങ്ങള്‍ ക്രിസ്തുവിന്‍െറ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്‍െറ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്.21 എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്‍െറ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി.

ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും

മത്താ 5:13-19
വിശുദ്ധ അഗസ്റ്റിന്‍
മത്താ 5:13-19 ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും
13 നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.14 നിങ്ങള്‍ ലോകത്തിന്‍െറ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല.15 വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്ക്കാറില്ല, പീഠത്തിന്‍മേലാണു വയ്ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.16 അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
നിയമത്തിന്‍െറ പൂര്‍ത്തീകരണം
17 നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.18 ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.19 ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.